Sunday, November 7, 2010

ഒരു പൈങ്കിളിക്കവിത

നേരു പറഞ്ഞാല്‍
ശ്വാസം നിലയ്ക്കുന്ന നേരത്തായിരുന്നു
അവള്‍ ഉച്ച്ച്വാസമായ് വരാറുണ്ടായിരുന്നത്‌
വരണ്ട വേനലില്‍ ഉഷ്ണത്തെപ്പറ്റി ചിന്തിച്ചപ്പോള്‍
എനിക്ക് ചുറ്റും മഴയായ് പെയ്തവള്‍
എപ്പോഴൊക്കെ ഞാന്‍ നനയണമെന്നു ആശിച്ചുവോ
അപ്പോഴൊക്കെ അവള്‍ മഴയായ് വന്നു
" എന്‍റെ തോരാത്ത മഴ "
എന്‍റെ ഇരുണ്ട ഇടനാഴിയില്‍ കത്തിച്ചു വെച്ച -
നെയ്ത്തിരി ആയിരുന്നു അവള്‍
ചെറു കാറ്റടിക്കുമ്പോള്‍ നാളം ഉലയുമായിരുന്നു
എങ്കിലും അണയുകയുണ്ടായില്ല
ഒരൊറ്റ നാണയത്തിന്‍റെ  
അശോകവും ചക്രവും എന്നെ തനിച്ചാക്കിയപ്പോള്‍
ശ്വാസവും, മഴയും നെയ്ത്തിരിയും
വരാതെയും , നിലയ്ച്ചും , അണഞ്ഞും പോയ്‌
ഇന്ന്
ശ്വസിക്കാറില്ല
നനയാറില്ല
വെളിച്ചം കൊതിക്കാറുമില്ല

Thursday, November 4, 2010

കിളിയും ഞാനും മീനും നീയും

കിളിയും മീനും
എയ്യുവാനെടുത്ത അമ്പിന്റെ മുനയാരോ വളച്ചു വെച്ചു
ഇര കോര്‍ക്കാനെടുത്ത ചൂണ്ടയുടെയും
കിളിയും മീനും അപ്പോള്‍ ജീവിച്ചിരുന്നു
മത്സ്യവതാരതിന്റെയും വാല്മീകിയുടെയും
കഥ പറഞ്ഞു ആര്‍ത്തു കൊണ്ട്
ഞാനും നീയും
നനഞ്ഞ വെയിലിനെ നമ്മുടെതാണെന്നു
പറഞ്ഞു നീ പുണര്‍ന്നു
തിരിഞ്ഞു നോക്കുമ്പോളെല്ലാം
നീയെനിക്ക് മുന്‍പിലായിരുന്നു
കുന്നിന്‍ മുകളിലെത്തുമ്പോള്‍
ഒരു നിഷ്കളങ്ക ചുംബനം
തരാമെന്നും നീ പറഞ്ഞു
പക്ഷെ എനിക്കറിയാമായിരുന്നു
ഞാനും നീയും പറയുന്നതും കേള്‍ക്കുന്നതും
കള്ളമാണെന്ന്
അന്യോന്യം അറിഞ്ഞ വിഡ്ഢികള്‍
രത്നച്ചുരുക്കം 
 കഥ പറഞ്ഞു തല തല്ലിയാര്‍ത്തു കിളിയും മീനും
യാത്ര അവസാനിപ്പിച്ചത് എന്റെയും നിന്റെയും മുന്‍പില്‍
അമ്പ്‌ കൊണ്ട് ഞാനും ചൂണ്ട കൊണ്ട് നീയും
ചെകിളയും തൂവലും ചെതുമ്പലും കൊക്കും അവശേഷിപ്പുകള്‍

Tuesday, November 2, 2010

നഷ്ടങ്ങള്‍ അസ്വസ്ഥതയോടു കണക്കു പറയുന്നു

രണ്ടാമത്തേത് :
ഗര്‍ഭ പാത്രത്തിലേക്ക് ഊര്‍ന്നിറങ്ങിയ
വിത്തുകളെ , ഒട്ടുപാലിന്റെ രൂപാന്തരം
തടഞ്ഞു നിര്‍ത്തി .....
അല്ലായിരുന്നെങ്കില്‍ ?
പച്ചമുള കീറുന്ന പോലുള്ള ഒരു കരച്ചില്‍
പേറ്റു പുരയെ അസ്വസ്ഥമാക്കിയേനെ
അത് രണ്ടാമത്തെ നഷ്ടം .
ഒന്നാമതെത് :
കാതങ്ങളോളം , കുതിരക്കുളംപടിയോച്ച കേട്ട്
അഗ്നിയില്‍ എരിഞ്ഞടങ്ങി ,വിയര്‍പ്പിറ്റുമ്പോള്‍
കിതപ്പിനിടയില്‍
ആദ്യം ചോദിച്ചത്
കുഴപ്പമുണ്ടോ  ? എന്ന്
സുരക്ഷിതമെന്ന് ആര്‍ത്തവ ചക്രത്തിന്റെ
അവസാന നാളുകള്‍ പറഞ്ഞപ്പോള്‍
അത് നാല് ചുമരുകളെയും അസ്വസ്ഥമാക്കി
ആദ്യത്തെ നഷ്ടം
മൂന്നാമത്തേതും അവസാനത്തേതും :
സര്‍പ്പവേഗങ്ങളില്‍
പ്രതിരോധത്തിന്റെ ചിന്തകള്‍
വിസ്മ്രിതിയിലാണ്ടാപ്പോള്‍ ......
തലയും വാലുമായി , പാഞ്ഞു പോയ ഒന്ന്,
ചോരയും നീരും വലിച്ചെടുത്ത്
വളരുവാന്‍ തുടങ്ങി
കുളി തെറ്റി , അഞ്ചാം പക്കം
വേരറുത്തു ച്ചിദ്രം നടത്തിയപ്പോള്‍
നെഞ്ചിന്റെ അകക്കോനുകളാണ് അസ്വസ്തമായത്
അത് അവസാനത്തെ നഷ്ടം


നഷ്ടങ്ങള്‍ക്ക് ഇനിയെന്ത് അസ്വസ്തമാകുവാന്‍ .

Tuesday, September 21, 2010

നിലാവില്‍ തണുപ്പിച്ചത്‌ ...........

അതെ എന്‍റെ സ്നേഹം അങ്ങനെയുള്ളതാണ്...
നിലാവില്‍ തണുപ്പിച്ചത്‌
പഴകി ദ്രവിച്ച രാജകൊട്ടാരത്തില്‍
ആമ്പല്‍ കുളത്തിന്റെ അടര്‍ന്നുപോയ പടിക്കെട്ടിലിരുന്നാണ്
ഞാന്‍ മറന്നു പോയ ആ ഓര്‍മ്മചിത്രത്തിന്റെ മാറാല തുടച്ചത്‌ .
മകര മഞ്ഞിന്റെയും കാട്ടു പൂക്കളുടെയും മണം അതില്‍ നിന്നും ഉയരുന്നുണ്ട് ..
അഴിയോടു ചേര്‍ത്തു വെയ്ച്ച കൈ വിരലുകളുടെ .............
അവസാനിക്കാത്ത ഉള്ളി മണത്തിന്റെ തുടര്‍ച്ചകള്‍ ......
നിലാവ് പെയ്യുമ്പോള്‍ ഞാന്‍ ജാലകത്തിന് പുറത്തു മുട്ടുകുത്തുന്ന ഈ ചിത്രം
അന്ന് ഞാന്‍ വലിച്ചെറിഞ്ഞു
നിന്റെ പ്രണയ പുലക്കുളിക്ക് ശേഷം ....
എന്നിട്ട് നടന്നു പോയ എന്റെ കാലടിപ്പാടുകളില്‍ മുഖം ചേര്‍ത്തു
നീ പറഞ്ഞേക്കാം
ആ ചിത്രത്തോട് .....
എന്റെ സ്നേഹം നിലാവില്‍ തണുപ്പിച്ചതാണെന്ന്
തീര്‍ച്ചയായും
ആ തണുപ്പാണ് ഈ നിലാവിനെരെയിഷ്ടം . ( 2003 ല്‍ എഴുതിയത് )



Sunday, September 5, 2010

തുരുമ്പെടുത്ത പ്രണയചിന്തകള്‍

തുരുമ്പെടുത്ത പ്രണയചിന്തകള്‍
മുരിക്ക് കൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയില്‍ മുളയാണി കൊണ്ട് ബന്ദിച്ചു പേരറിയാത്ത ഏതോ തോട്ടില്‍ ഒഴുക്കി
അതിനു ശേഷമാണ് ഓര്‍ത്തത്‌
കിട്ടുന്നവരാരും അതിനെയെടുത്
ദത്തുപുത്രനാക്കി
വളര്‍ത്തരുതെന്നു എഴുതി വെയ്ക്കുവാന്‍ മറന്നെന്നു ,,,,
കരളുടച്ചു നേടിയ സൌഗന്ധികത്തില്‍ ദ്രംഷ്ടയുടെ പാടുകള്‍
മായ്ക്കാനാകാത്ത പാടുകള്‍ പതിപ്പിച്ചു
അസുര താളതിനോപ്പിച്ചു ചുവടും വയ്ച്ചു
തെയ്യപ്പരമ്പുകള്‍ കടന്നു പോയ എന്നെ ആ ഇതളുകള്‍ ലജ്ഞ്ജിപ്പിക്കുന്നു .............

Friday, January 29, 2010

നിദ്രയില്ലാതെ കിനാവില്ല

നിദ്രയില്ലാതെ കിനാവില്ല

മനോഹരങ്ങളായ കിനാക്കളുമായി


കൈകാലിട്ടടിച്ച കാലത്തിന്റെ തേനില്‍ ഉരമരുന്നിന്റെ ഗന്ദം


മഷി തണ്ടും വളപ്പൊട്ടും അപ്പുപ്പന്താടിയും കഥയറിഞ്ഞു ആട്ടമാടി തീര്‍ത്തവര്‍


നാട്ടുവഴികളില്‍ കൈതപ്പൂവിന്റെയും പൂച്ചാന്തിന്റെയും


മണവും തേടി തുടര്ച്ചയില്ലാതെ രമിപ്പിച്ച കിനാക്കള്‍


അന്നൊന്നും നിദ്രയില്ലാതെ കിനാവില്ലയിരുന്നു


നിദ്രയില്ലേലും കിനാവുണ്ട്

കണ്ണടയ്ക്കാതെ ഉറങ്ങുന്നവര്ടെ നെടുവീര്‍പ്പുകള്‍ അകക്കന്നുകള്‍ എത്രയോ സ്വപ്നക്കുഞ്ഞുങ്ങളെ പെടിട്ടിരിക്കുന്നു അവ പതിചിക്കെതിരെ തിരിഞ്ഞതാണ് സ്വപ്ന വംശാവലിയുടെഞരമ്പുകളെ വേദനിപ്പിച്ചത്

Thursday, December 10, 2009

ഓര്‍മയെ മറക്കുമ്പോള്‍

തീഷ്ണമായ ഓര്‍മ്മയാണ്
മറക്കേണ്ടത്‌
ബോധത്തിന്റെ വലകണ്ണികളില്‍
പായല്‍ പിടിച്ച ഭാഗത്തോഴികെ
പരല്‍ ചെതുമ്പല്‍ പോലെ ഓര്മ്മ തിളങ്ങുന്നുണ്ട്
പേരു ഞാനിന്നു മറന്നു
നനഞ്ഞ മറവിയെ ആണ് ഓര്‍ക്കേണ്ടത്
ലഹരിയുടെ ബാധ സിരകളിലഴുംപോള്‍
ഓട്ടുരുളിയില്‍ നിന്ന്  നിന്നു ഒഴുകിപ്പരന്ന ചോപ്പിനെ പോലെ
മറവി മങ്ങുന്നുണ്ട്
പക്ഷെ എന്റെ മറന്നു പോയ പിറന്നാള്‍ ഞാന്‍ ഓര്‍ത്തെടുത്തു
ജ്വര ബാധിതനായി , ഒര്മയോടും മറവിയോടും ഞാന്‍ സുല്ലിടുന്നു
തിരികെ എന്ടെ പുക്കിള്‍ കുഴിച്ചിട്ട മറന്ന സ്ഥലം ഓര്‍മ്മിക്കുവാന്‍
മറവിയെ കൂട്ട് പിടിക്കുന്നു :
കാരണം ഓര്‍മ്മയും മറവിയും ഉടപ്പിറന്നവരാണ്